എഴുത്തുകാർ തങ്ങളുടെ സാമൂഹിക നിലപാടുകൾ രചനകളിലൂടെ തുറന്നവതരിപ്പിക്കണം എന്ന ഉത്ബോധനവുമായി മലയാള കഥാസാഹിത്യ ശാഖയിലേക്കു കയറിവന്ന കെ പി രാമനുണ്ണി താൻ വന്ന രചനാവഴികളെപ്പറ്റി 'കട്ടൻ കാപ്പിയും കവിതയും' സദസ്സിൽ വിവരിച്ചു. കോളേജ് വിദ്യാഭ്യാസകാലത്തു തനിക്കുനേരിടേണ്ടിവന്ന ഭാഷാപരമായ വിവേചനത്തിൽ നിന്നുണ്ടായ അപകർഷതാ ബോധത്തിനുള്ള മറുമരുന്നായാണ് വിശാലമായ വായനയിലേക്കു താൻ തിരിഞ്ഞതെന്നും, തന്നിലെ എഴുത്തുകാരന്റെ പിറവി അവിടെയാണ് തുടങ്ങിയതെന്നും അദ്ദേഹം അറിയിച്ചു. അന്നത്തെ വായനയിൽ, ആദ്ധ്യാത്മികതയിലും, സൈദ്ധാന്തികമായ ഭൗതികതയിലും താൻ ഒരുപോലെ തിരഞ്ഞത് തന്റെ തന്നെ സ്വത്വത്തെ ആയിരുന്നു. എഴുത്തിന്റെ ജനിതകം നിർണ്ണയിക്കുന്നത് എഴുത്തുകാരനാണെങ്കിലും, എഴുത്തുകാരന്റെ ജനിതകം നിർണ്ണയിക്കുന്നത് സാഹചര്യങ്ങളാണ്.
സ്ഥലത്തിൽ കാലം പ്രവർത്തിക്കുന്നതാണ് ചരിത്രം. ഓരോ രചനയും കാല ദേശങ്ങളുടെ അടയാളപ്പെടുത്തലാണ്. അതുകൊണ്ടു തന്നെ അതിൽ ചരിത്രാംശമുണ്ട്. സാഹിത്യം ചരിത്രം കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.
Sacred Kerala എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നതുപോലെ, കേരളം ഇതര സംസ്ഥാനങ്ങളിൽ നിന്നുമോ, രാജ്യങ്ങളിൽ നിന്നുമോ വളരെ വ്യത്യസ്തവും, പ്രത്യേകതകൾ നിറഞ്ഞതുമാണ്. മറ്റു സംസ്കാരങ്ങളെ അംഗീകരിക്കാൻ മലയാളികൾക്കു പണ്ടു മുതൽക്കേ മടിയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ മണ്ണിൽ മതങ്ങൾ തമ്മിൽ സഹവർത്തിച്ചു. ഈ അസാധാരണമായ പ്രത്യേകതയ്ക്കു കേരളത്തിന്റെ ഭൂമിശാസ്ത്രവും അതിന്റേതായ സംഭാവന നൽകിയിട്ടുണ്ട്. 44 നദികളാൽ സമ്പുഷ്ടമായ ഈ മണ്ണിൽ ഉത്പാദനം വികേന്ദ്രീകൃതമായിരുന്നു. അതുകൊണ്ട് വിഭവങ്ങൾക്കായി വന്നവർക്കും ഉണ്ടായിരുന്നവർക്കും തമ്മിൽ മത്സരിക്കേണ്ടി വന്നിട്ടില്ല. മത സൗഹാർദ്ദത്തെ ഇതു ഊട്ടി ഉറപ്പിച്ചു. മത ന്യുന പക്ഷങ്ങൾ ഉപയോഗിച്ചതും ഭൂരിപക്ഷത്തിന്റെ ഭാഷ തന്നെ ആയിത്തീർന്നു. അതു ഒരുമിപ്പിക്കലിന്റെ മറ്റൊരു കാരണമായി. സമത്വ ചിന്തയും, മത സഹിഷ്ണുതയും, മത സഹവർത്തിത്വവും ജന മനസ്സുകളിൽ എന്നേ അലിഞ്ഞു ചേർന്നിരുന്നു. അതിനുള്ള ഉദാഹരണങ്ങളാണ്, ശബരിമലയും, ചന്ദനക്കുടവും, ഓണവും, തെയ്യങ്ങളും ഒക്കെ. ആ സംസ്കാരത്തിൽ സ്വന്തം അസ്തിത്വം കണ്ടെത്തുക, അതുറപ്പിക്കുക എന്നതാണ് ഇന്നത്തെ തലമുറ, പ്രത്യേകിച്ച് പ്രവാസികളും, കുടിയേറ്റക്കാരും ചെയ്യേണ്ടത്. ആ സംസ്കാരം നിലനിൽക്കുന്നത് ഭാഷയിലൂടെ ആണ്. അതുകൊണ്ടു ഭാഷാ പഠനം ഏറെ പ്രാധാന്യമർഹിക്കുന്നു. മലയാള ഭാഷ ഇതര ഭാഷകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്, അതിന്റെ ലിപി ഏതു ശബ്ദവും പ്രകടിപ്പിക്കാൻ പര്യാപ്തമായതുകൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.
മതം ഒളിച്ചുവയ്ക്കാനുള്ളതല്ല. മതമില്ല എന്നു പറഞ്ഞുകൊണ്ടു രഹസ്യമായി മതപ്രവർത്തനം നടത്തുന്നതിനേക്കാൾ മാന്യമാണ് മതമുണ്ട് എന്ന യാഥാർഥ്യം പറഞ്ഞുകൊണ്ട് മത സഹിഷ്ണുത പാലിക്കുന്നത്. ഒരു പൊന്നാനിക്കാരനായ താൻ ഇത്തരത്തിലുള്ള നിലപാടാണ് എന്നും എടുത്തിട്ടുള്ളതെന്നും, മതത്തിനുള്ളിൽ നിന്നുകൊണ്ടു മാത്രമേ മതനവീകരണം സാധ്യമാകു എന്നും അദ്ദേഹം പ്രസ്താവിച്ചു.
ചുറ്റുപാടുകൾ തന്റെ മനസ്സിലുണ്ടാക്കുന്ന അസ്വാസ്ഥ്യമാണ് കഥയും നോവലും ആയി പുറത്തു വന്നിട്ടുള്ളത് അന്ന് അദ്ദേഹം ചോദ്യോത്തര വേളയിൽ പറഞ്ഞു. ചെർ ണോബിൽ ആണവ ദുരന്തവും, തന്റെ ഔദ്യോഗിക ജീവിതത്തിലെ ചില അസ്വസ്ഥജനകമായ സന്ദർഭങ്ങളും അദ്ദേഹം ഉദാഹരണമായി എടുത്തുകാട്ടി.
സജീവമായ ചർച്ചക്കൊടുവിൽ മണമ്പൂർ സുരേഷ് നന്ദി പറഞ്ഞു. അദ്ദേഹം സ്വന്തം പുസ്തകങ്ങൾ ഒപ്പിട്ടു നൽകുകയുണ്ടായി.
Event Date: Saturday 29th June 2019. from 5.30pm. Venue: KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD


